അമേരിക്കയില്‍ വാക്‌സിനേഷന്‍ ലക്ഷ്യം കൈവരിക്കാത്തതിന് തങ്ങള്‍ ഉത്തരവാദിയല്ലെന്ന് ഫെയ്സ്ബുക്ക്
കാലിഫോർണിയ: അമേരിക്ക കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കാത്തതിന് തങ്ങൾ ഉത്തരവാദികളല്ലെന്ന് ഫെയ്സ്ബുക്ക്. തെറ്റായ വിവരങ്ങൾ നൽകി ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിമർശനത്തിനുള്ള മറുപടിയായാണ് ഫെയ്സ്ബുക്ക് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വാക്സിനുകളെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ജനങ്ങളെ വാക്സിനേഷനിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ടെന്നായിരുന്നു ബൈഡന്റെ ആരോപണം.ഫെയ്സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ പകർച്ചവ്യാധി സമയത്ത് കോവിഡുമായും വാക്സിനുമായും ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിച്ചിരുന്നു. ഫെയ്സ്ബുക്കിന്റെ പ്ലാറ്റ്ഫോമുകളിലെ ദോഷകരമായ ഉള്ളടക്കം ഒഴിവാക്കാൻ ഫെയ്സ്ബുക്ക് മുൻകൈ എടുത്തില്ലെന്നുംഗവേഷകരും നിയമനിർമ്മാതാക്കളും നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, വസ്തുതകൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഫെയ്സ്ബുക്കിന്റെ മറുപടി. "അമേരിക്കയിലെ ഫെയ്സ്ബുക്ക് ഉപഭോക്താക്കളായ 85 ശതമാനം പേരും കോവിഡ് വാക്സിനേഷൻ എടുത്തവരോ എടുക്കാൻ താത്പര്യപ്പെടുന്നവരോ ആണ്. ജൂലൈ നാലിനകം അമേരിക്കയിലെ 70 ശതമാനം പേർ വാക്സിനേഷൻ പൂർത്തിയാക്കും എന്നതായിരുന്നു ബൈഡന്റെ ലക്ഷ്യം. ഇത് നടപ്പിലാക്കാൻ സാധിക്കാത്തതിന് ഫെയ്സ്ബുക്ക് ഉത്തരവാദികളല്ല."കമ്പനി വൈസ്പ്രസിഡന്റ് ഗൈ റോസൻ കോർപറേറ്റ് ബ്ലോഗിലൂടെ വിശദമാക്കി. കോവിഡുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ നടത്തുന്നതിനെതിരേനടപടിയെടുക്കാൻ കമ്പനി നിയമങ്ങളുണ്ടാക്കിയതായും ഫെയ്സ്ബുക്ക് വ്യക്തമാക്കി. Content Highlights :Facebook it is not responsible for US failing to meet vaccination goals
Comments
Post a Comment